സിനഡ് മാപ്പു പറയണം.
ഷൈജു ആന്റണി.
മഹാഇടയന്റെ വിയോഗത്തിന് മുന്നിൽ പ്രണാമമർപ്പിക്കുമ്പോൾ സിറോ മലബാർ സഭയുടെ സിനഡ് ചില കാര്യങ്ങളിലെങ്കിലും ആത്മാർത്ഥമായ പുനർവിചിന്തനം നടത്തേണ്ടതുണ്ട്. 2016 ൽ പരിശുദ്ധ കുർബാന മധ്യേ വി. ഔസേഫിന്റെ പേര് സ്മരിക്കണമെന്ന മാർപാപ്പയുടെ നിർദേശത്തിനെതിരെ വിയോജനക്കുറിപ്പ് അറിയിച്ച സിനഡാണ് സീറോ മലബാർ സഭയുടേത്. കർദ്ദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള കൽദായ മെത്രാൻമാർ തങ്ങളുടെ വിയോജിപ്പ് മാർപാപ്പയെ അറിയിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. നിരുപദ്രവകരമായ ആ നിർദ്ദേശത്തിനെതിരെ വിയോജനമറിയിച്ച ഏക സഭ സീറോ മലബാർ സഭയാണ്. ഭ്രാന്തമായ കൽദായ പ്രേമവും വന്യമായ ലത്തീൻ വിരോധവും മൂലം സിനഡ് ചെയ്ത വലിയ അപരാധമായിരുന്നു അത്.
പിന്നീട് പെസഹാ വ്യാഴത്തിൽ സ്ത്രീകളുടെ കാലുകൾ കഴുകണമെന്ന ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശവും സിനഡ് പാടെ അവഗണിക്കുകയായിരുന്നു. മാത്രമല്ല, സീറോ മലബാറിൽ അതു പ്രാവർത്തികമാക്കില്ല എന്ന പ്രസ്താവനയും ഇറക്കി. പിന്നീട് കർദ്ദിനാൾ ആലഞ്ചേരി നടത്തിയ ഭൂമികുംഭകോണത്തിൽ മാർപാപ്പയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ സ്വന്തം നിലക്ക് പഠനം നടത്തിയ വത്തിക്കാൻ കർദിനാളിനെ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. അപൂർവ്വങ്ങളിൽ അപൂർവമായ അത്തരമൊരു നടപടിയിലേക്ക് വത്തിക്കാനെ നിർബന്ധിച്ച് എത്തിച്ചതിന് പിന്നിൽ നിരുത്തുര വാദപരമായി പ്രവർത്തിച്ച സീറോ മലബാർ സിനഡിന്റെ പങ്ക് ചെറുതല്ല.
പിന്നീട് കുർബാന വിഷയത്തിലും മാർപാപ്പക്ക് തെറ്റായ വിവരങ്ങൾ നൽകി വഞ്ചിച്ചതും ഇതേ സിനഡാണ്. 1999 മുതൽ നിരവധി സിനഡുകളിൽ നിരന്തരമായി തീരുമാനമെടുത്ത വിഷയമാണെന്ന് മാർപാപ്പയോട് നുണ പറഞ്ഞ് പറ്റിച്ച് 2021 ജൂലൈ 3 ന് മാർപാപ്പയിൽ നിന്ന് കത്തുവാങ്ങി. ആ കത്തിന്റെ പേരുപറഞ്ഞ് സിനഡിനെ വഞ്ചിച്ചു. 2021 ആഗസ്റ്റ് മാസം കൂടിയ സിനഡിൽ ഏക കണ്ഠമായ തീരുമാനമായിരുന്നു എന്ന തെറ്റായ വിവരമാണ് പിന്നീട് മാർപാപ്പക്ക് നൽകിയത്. അക്കാര്യം പറഞ്ഞ് മാർപാപ്പയിൽ നിന്ന് വീണ്ടും കത്തു വാങ്ങി. സത്യം മാർപാപ്പ മനസ്സിലാക്കിയാലോ എന്നു പേടിച്ച് ആൻഡ്രൂസ് മെത്രാൻ എറണാകുളത്ത് തീവ്രവാദികളാണ് എന്ന് കാണിച്ച് ഔദ്യോഗികമായി കത്തെഴുതി. അതിനു മുമ്പ് സിനഡിലൂണ്ടായ ധാരണ പൂഴ്ത്തി വച്ചു. അങ്ങിനെ മാർപാപ്പയെക്കൊണ്ട് വീഡിയോ സന്ദേശം ചെയ്യിച്ചു. എല്ലാം വസ്തുതാ വിരുദ്ധമാണ് എന്ന് മനസ്സിലാക്കിയ മാർപാപ്പ ആൻഡ്രൂസ് മെത്രാനെയും പുറത്താക്കി.
പിന്നീട് വന്ന ബോസ്കോ മെത്രാൻ മാർപാപ്പ രാജി സ്വീകരിച്ചു എന്നറിയിച്ച ശേഷവും ഔദ്യോഗിക സ്ഥാനം തുടരുകയും സർക്കുലറുകൾ ഇറക്കുകയും ചെയ്തു. ഇതു മനസ്സിലാക്കിയ മാർപാപ്പ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പോസ്റ്റ് തന്നെ പിൻവലിച്ചു. അതോടെ സിനഡ് വെട്ടിലായി. നിങ്ങൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാൽ ഇനി ഈ വിഷയത്തിൽ ഇടപെടില്ല എന്നാണ് ഏറ്റവുമൊടുവിൽ മാർപാപ്പ അറിയിച്ചത് എന്താണ് വിവരം.
അതേ, സീറോ മലബാർ സിനഡ് എല്ലാ തരക്കിലും മാർപാപ്പയെ വഞ്ചിക്കുകയായിരുന്നു. താൻ വിശ്വസിച്ച തന്റെ സ്വന്തം ബിഷപ്പുമാരാൽ തന്നെ താൻ വഞ്ചിക്കപ്പെട്ടിരുന്നു എന്ന നൊമ്പരം ബാക്കിയാക്കിയാവും മാർപാപ്പയുടെ വിയോഗം. അതിനാൽ സീറോ മലബാർ സിനഡ് മാർപാപ്പയോട് പരസ്യമായി മാപ്പു പറയാൻ തയ്യാറാകണം.