Editorial

Zero Tolerance

പത്തനംതിട്ടയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അമ്പതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. പീഡനം വര്‍ഷങ്ങളായി തുടരുകയായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. കുടുംബങ്ങള്‍, അയല്‍പക്കങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തുമാത്രം സുരക്ഷിതമാണ്? ഈ വിഷയത്തെക്കുറിച്ചുള്ള അവബോധത്തില്‍ നമ്മുടെ സമൂഹം എന്തുമാത്രം വളര്‍ന്നിട്ടുണ്ട്? ഏറ്റവും കാവലാകേണ്ട ഇടങ്ങളും ആളുകളും വേട്ടക്കാരുടെ കളങ്ങളിലേക്ക് ചുവടുമാറുന്ന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം? 2007-ല്‍ വനിതകള്‍ക്കും ശിശുക്കള്‍ക്കുംവേണ്ടിയുള്ള വിക സന മന്ത്രാലയം ഇന്ത്യയിലെ സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തി നടത്തിയ പഠനമനുസരിച്ച് 53.22% ശതമാനം കുട്ടികള്‍ ലൈംഗിക ചൂഷണത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ നിരക്ക് ഏഷ്യന്‍ ഭൂഖണ്ഡത്തേക്കാള്‍ ഇരട്ടിയും ആഗോള വിവരങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ നാലിരട്ടിയുമാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് ആണ്‍കുട്ടികളത്രെ. ഇത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. കാരണം, കുറെയധികം പേര്‍ പ്രായമായി കഴിയുമ്പോഴാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന സത്യം പുറത്തു പറയുന്നതുതന്നെ. ഒരിക്കലും ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കാതെ പോകുന്ന ഇരകളുമുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഭയം മൂലവും ബാലസൗഹൃദ അന്തരീക്ഷത്തിന്റെ അഭാവം മൂലവും ഇരയോട് പ്രകടിപ്പിക്കുന്ന സഹാനുഭൂതിയുടെ കുറവു മൂലവും പലപ്പോഴും തുറന്നുപറച്ചിലുകള്‍ ഇല്ലാതാകുന്നു. ഈയിടെ നടന്ന ദ്വയാര്‍ഥ പ്രയോഗ വിവാദത്തില്‍ ഒരു വിഭാഗം ആളുകള്‍ ഇരയോട് പ്രകടിപ്പിക്കുന്ന തീവ്രമായ അസഹിഷ്ണുത കേരളസമൂഹം കണ്ടിരുന്നതാണല്ലോ. പലപ്പോഴും തുറന്നു പറച്ചിലുകളാണ് പരിഹാരമാര്‍ഗങ്ങളിലേക്ക് ഒരു സമൂഹത്തെ എത്തിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇപ്പോഴുള്ള തുറന്നുപറച്ചിലുകള്‍ക്കും ശ്രദ്ധ ക്ഷണിക്കലുകള്‍ക്കും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. ഒപ്പം തുറന്നുപറച്ചിലുകള്‍ക്കുള്ള സാമൂഹിക സാഹചര്യം ഒരുങ്ങുന്നുവെന്നതും ശുഭോദര്‍ക്കമായ കാര്യമാണ്. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനുള്ള ശ്രമങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കുവഹിക്കാനുണ്ട്. കുട്ടികള്‍ക്ക് ചൂഷണ സാധ്യതയുള്ള പെരുമാറ്റ രീതികളെക്കുറിച്ച് അറിവ് നല്‍കുക എന്നതു തന്നെയാണ് ഇവയില്‍ ഏറ്റവും പ്രധാനം. അത്തരം ശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രചോദനവും ആത്മവിശ്വാസവും പകരുക, മുതിര്‍ന്നവരോട് തുറന്നു പറയാന്‍ പ്രേരിപ്പിക്കുക, ഇതിന് പൊതുവിടങ്ങളിലുള്ള എല്ലാ സാധ്യതകളെയും ഉപയോഗിക്കുക. മള്‍ട്ടിമീഡിയ, വീഡിയോ മോഡലിംഗ് എന്നിവയുടെ സഹായത്തോടെ സ്‌കൂളുകളിലും, കുട്ടികള്‍ ഒത്തുചേരാനിടയുള്ള പൊതുവിടങ്ങളിലും ലൈംഗിക ചൂഷണങ്ങളെ തടയുന്ന ബോധന മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കേണ്ടതുണ്ട്.

ഭയം മൂലവും ബാലസൗഹൃദ അന്തരീക്ഷത്തിന്റെ അഭാവം മൂലവും ഇരയോട് പ്രകടിപ്പിക്കുന്ന സഹാനുഭൂതിയുടെ കുറവു മൂലവും പലപ്പോഴും കുട്ടികളുടെ തുറന്നുപറച്ചിലുകള്‍ ഇല്ലാതാകുന്നു.

അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം സംരക്ഷണ കഴിവുകള്‍ മാതൃകയാകുന്ന റോള്‍ പ്ലേകള്‍ നിരീക്ഷിക്കുന്നതും അതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകും. ഇരയുടെയും വേട്ടക്കാരന്റെയും രൂപമെടുത്ത് കുട്ടികള്‍ തന്നെ അവ അവതരിപ്പിക്കുന്നത് ആഴമേറിയ അവബോധങ്ങളിലേക്ക് അവരെ നയിക്കും. കുറ്റവാളികളോട് ‘NO’ എന്ന് പറയുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇത്തരം സംരക്ഷണ ശ്രമങ്ങളുടെ ലക്ഷ്യം. ഒപ്പം ലൈംഗികാതിക്രമ സാധ്യതകളുള്ള സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം എന്ന പരിശീലനവും വിശ്വാസ്യതയുള്ള മുതിര്‍ന്ന ആളുകളുമായി എങ്ങനെ ആശയവിനിമയം നടത്താം എന്നതിന്റെ സാധ്യതകളും കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചില കുട്ടികള്‍ക്ക് അടുത്ത ബന്ധുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സംരക്ഷണം വേണ്ടുന്ന സാഹചര്യങ്ങളും ഇന്നുണ്ട്. അയല്‍പക്കങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിതാന്ത ജാഗ്രതയും ശ്രദ്ധയും കൊണ്ടു മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടുവാന്‍ സാധിക്കുകയുള്ളൂ. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഈ മേഖലയില്‍ ഒരുപാട് ചെയ്യാനുണ്ട്. ഏറ്റവും ദുര്‍ബലമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുഞ്ഞുങ്ങളും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണ കുടുംബങ്ങളിലെ കുഞ്ഞു ങ്ങളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ബാലസുരക്ഷിത അന്തരീക്ഷം ഒരുക്കുവാന്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമാണ്.

സഭയ്ക്കും ഈ മേഖലയില്‍ ഒരുപാട് നല്‍കാനുണ്ട്. നമ്മുടെ ഇടവക പരിസരങ്ങളും വിശ്വാസ പരിശീലന വേദികളും ഒക്കെ ഇത്തരം ബാലസുരക്ഷിത അന്തരീക്ഷത്തിന്റെ പ്രണേതാക്കള്‍ ആകേണ്ടതുണ്ട്. ഇത്തരം ബോധനരീതികളെ ഏറ്റെടുക്കുന്നതിനൊപ്പം ദേവാലയത്തിലും വിശ്വാസപരിശീലന ക്ലാസുകളിലും എത്തുന്ന കുട്ടികള്‍ക്ക് സംലഭ്യരും വിശ്വാസ്യതയുള്ളവരുമായി മാറ്റുവാന്‍ പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസ പരിശീലകര്‍ക്കും കഴിയേണ്ടതുണ്ട്. കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും ദുരനുഭവങ്ങളും തുറന്നുപറയാന്‍ തക്ക സഹാനുഭൂതിയുള്ള വ്യക്തികളാകാന്‍ ശീലിക്കപ്പെടേണ്ടത് ആത്മനിര്‍ഭരമായ പ്രവര്‍ത്തിയാണെന്ന് തിരിച്ചറിവു വേണം. ഭക്തിയുടെയോ വിശ്വാസത്തിന്റെയോ മറവില്‍ ഏതു തലങ്ങളിലുള്ള ചൂഷണ ശ്രമങ്ങളെയും തരിമ്പും മൂടിവയ്ക്കാത്ത, സുവിശേഷാനുസൃത ആത്മീയതയുടെ വക്താക്കളാകാനുള്ള പരിശീലനവും സഭയ്ക്കകത്ത് ഉണ്ടാകണം. ഇക്കാര്യത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത് ‘Zero Tolerance’ ആണല്ലോ. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ബാലസുരക്ഷിത അന്തരീക്ഷത്തെ സഭ ഹൃദയത്തില്‍ ഏറ്റെടുക്കുന്നത് പൊതുസമൂഹത്തില്‍ സാക്ഷ്യത്തിന്റെ നവ മാതൃകകള്‍ സൃഷ്ടിക്കും.