മഠത്തിൽ നിന്നുള്ള ഇറങ്ങിപോക്ക് സഭയുടെ പരാജയം തന്നെ.
കേരളം ഇങ്ങനെ ആയതിൽ കന്യാസ്ത്രീകൾക്ക് യാതൊരു പങ്കും ഇല്ല എന്ന് സ്‌കൂളുകളിലും ആശുപത്രികളിലും അനാഥാലയങ്ങളിലും പോയിട്ടുള്ള ആരും പറയില്ല . മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ അവർ അവരെ അധികാരികൾ ഏൽപിച്ചിട്ടുള്ള ജോലികൾ ചെയ്‌തും പ്രാർത്ഥിച്ചും ആണ് ജീവിക്കുന്നത് . അഞ്ഞൂറിന് മേലേയുള്ള വിവിധ സന്യാസിനി സഭകളിൽ ആയി ആയിരകണക്കിന് മഠങ്ങളിൽ പതിനായിര കണക്കിന് സിസ്റ്റേഴ്സ് വിവിധ നിറത്തിലും യൂണിഫോമിലും ഈ രാജ്യത്ത് ഉണ്ട് . കൽക്കത്തയിലെ മദർ തെരേസ മുതൽ പാലായിലെ അൽഫോൻസാമ്മ വരെ ഇവരിൽ ഉൾപെടും . മലയാളികൾ ആണ് ഇവരിൽ ഈ അടുത്ത കാലം വരെ ഭൂരിപക്ഷവും . ഇതിന് വലിയ ക്ഷതം ഉണ്ടാക്കിയ സംഭവമാണ് 2018 ലെ ജലന്ധർ സിസ്റ്റേഴ്സിന്റെ സമരം . ഇതിന് കാരണമായ ബിഷപ്പും സന്യാസിനി സഭയും പഞ്ചാബിലെ ജലന്ധർ രൂപതയിൽ ആണെങ്കിലും ഇവർ എല്ലാവരും മലയാളികൾ ആണെന്നതും ഇതിലെ സംഭവങ്ങൾ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ആണ് എന്നതും മൂലം വിഷയത്തിന്റെ അഗ്നി കത്തിയത് കേരളത്തിൽ ആയി . എറണാകുളത്തെ വഞ്ചി സ്‌ക്വയറിൽ നടന്ന സമരവും ബിഷപ്പിന്റെ സ്റ്റാർ ഹോട്ടൽ താമസവും അറസ്റ്റും ജയിൽ വാസവും മറ്റ് ബിഷപ്പുമാരുടെ നിലപാടുകളും കേരളം ശ്രദ്ധയോടെ കണ്ട് മനസ്സിലാക്കി . ഇത് ഗുരുതരമായി ബാധിച്ചത് “മഠങ്ങളിൽ കന്യാസ്ത്രീകൾ സുരക്ഷിതരാണ് ” എന്ന സാമൂഹ്യ ബോധത്തെ ആണ് . അതിന് വിരുദ്ധമായി മഠത്തിന്റെ അകത്തളങ്ങളിൽ അടിമത്തത്തിന്റെ , ചൂഷണത്തിന്റെ ഇരകളാണ് സത്യത്തിൽ കന്യാസ്ത്രീകൾ എന്ന ഭയം ഇത് സ്രഷ്ടിച്ചു . എറണാകുളം പ്രശ്നങ്ങളിൽ പെട്ട് പതറി നില്കുന്ന സഭക്ക് അത്‍ മറ്റൊരു തിരിച്ചടിയായി മാറി. വിവിധ സന്യാസിനി സഭകളിൽ സിസ്റ്റേഴ്സ് ആയി ഓരോ വർഷവും പുതിയതായി എത്തി ചേരുന്ന പെൺകുട്ടികളിൽ കുത്തനെ ഇടിവ് ഉണ്ടായി . ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് പ്രധാനമായി ആന്ധ്ര ഒഡീസ സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ കുട്ടികൾ വന്നെത്തുന്നത് . ഈ അവസ്ഥക്ക് കാരണം കേരളത്തിലെ സഭകളുടെ സ്ത്രീവിരുദ്ധ നിലപാടാണ് . കോടതിയിൽ നിന്ന് സാങ്കേതിക കാരണങ്ങളാൽ രക്ഷപ്പെട്ടെങ്കിലും ആ ഔദാര്യം വത്തിക്കാൻ ഈ ബിഷപ്പിനോട് കാണിച്ചില്ല എന്നത് എങ്ങിനെ ആണ് ഇതേ വിഷയത്തെ ആഗോള സഭ കാണുന്നത് എന്നത് തെളിയിക്കുന്നു . അതിന് വിരുദ്ധമായി അശ്ലീലത്തെ , ആണധികാരത്തെ , അധികാരഹുങ്കിനെ ന്യായീകരിക്കാനും സംരക്ഷിക്കാനും കേരളത്തിലെ കത്തോലിക്ക സഭയുടെ മെത്രാന്മാർ തന്നെ പരസ്യമായി മുന്നിട്ടിറങ്ങിയപ്പോൾ , വേട്ടക്കാരന് സഭ സ്വീകരണങ്ങൾ നൽകിയപ്പോൾ ഇവിടത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരു കാര്യം മനസ്സിലായി , ഇവരെ വിശ്വസിച്ച് മഠത്തിൽ പോകുന്നത് സുരക്ഷിതമല്ല എന്ന് . ആ ഭയം ഇപ്പോൾ കൂടുതൽ വ്യക്തതയോടെ തെളിയുകയാണ് ഉണ്ടായത്. ആപത്തിൽ പെടുന്ന മകളെ സംരക്ഷിക്കുന്നത് കൊണ്ടാണ് ബിഷപ്പുമാരെ ക്രിസ്ത്യാനികൾ പിതാവേ എന്ന് വിളിക്കുന്നത് . ഇവിടെ അതിലൊരു പിതാവാണ് വേട്ടക്കാരൻ , മറ്റ് മെത്രാന്മാരാണ് വേട്ടക്കാരന്റെ പിന്തുണക്കാർ , അപ്പോൾ ഇരയായ പെണ്ണിന് ആരുണ്ട് രക്ഷ ? സ്വന്തം അപ്പൻ . ഈ ചിത്രത്തിൽ ആ സുരക്ഷിതകൈകളുടെ ഉറപ്പ് കാണാം . അവർ ചെന്നെത്തിയ ഇടം സുരക്ഷിതമല്ല എന്ന ബോധ്യത്തിൽ തന്റെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങി പോകേണ്ടി വന്ന ഈ സിസ്റേഴ്സിന്റെ ദുരന്ത കഥ ചരിത്രം രേഖപ്പെടുത്തുമ്പോൾ കേരളത്തിലെ കത്തോലിക്ക സഭയുടെ പ്രത്യേകിച്ച് സീറോ മലബാർ സഭയുടെ മെത്രാന്മാർ എത്ര മാത്രം ഇക്കാലത്ത് യേശുവിന്റെ ആദർശങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും അകന്ന് പോയി എന്നതും രേഖപ്പെടുത്തും . ആ സ്ത്രീകളെ , സഭയെ വിശ്വസിച്ച് ഒരിക്കൽ വീട്ടിൽ നിന്ന് ഇറങ്ങിയ കന്യാസ്ത്രീകളെ ചേർത്ത് നിർത്തി സംരക്ഷിക്കാൻ സംഭവത്തിനും സമരത്തിനും ശേഷം പോലും ഇത്ര വർഷം കഴിഞ്ഞിട്ടും , ഇവിടത്തെ മെത്രാന്മാർക്ക് കഴിഞ്ഞില്ല . കേരളത്തിലെ കത്തോലിക്ക സഭയുടെ ഇന്നത്തെ ആശയ ധാർമീക പാപ്പരത്തം ഈ സംഭവം തെളിയിക്കുന്നു . ഇതിന് വില നൽകുക മെത്രാന്മാർ മാത്രമല്ല , സഭ ഒന്നാകെയാകും . സ്ത്രീശാപം അനുഭവിക്കുക .
അഡ്വ.ലിറ്റോ പാലത്തിന്കല്‍ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ കേരള സഭയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ഫ്രാങ്കോ കേസിൽ തനിയ്ക്ക് ബോധ്യമുള്ള സത്യത്തിന് സാക്ഷ്യം വഹിച്ചതിനാൽ സന്യാസം ഉപേക്ഷിക്കേണ്ടി വന്ന സി. അനുപമയുടെ ജീവിതം ചൂണ്ടികാട്ടിയ സഭയിലെ ദുരവസ്ഥയാണ് അഡ്വ. ലിറ്റോ തുറന്ന് കാണിക്കുന്നത്. പക്ഷെ ഒരു കാര്യം കൂടി അതിനോട് കൂട്ടി ചേർക്കാനുണ്ട്, പെൺകുട്ടികൾ ചേരുന്നത് മഠത്തിലലാണ്. മടത്തിലെ മടർ പ്രൊവിന്ഷ്യൽ സൂപ്പറിയർ, ജനറൽ സുപ്പീരിയർ, കോൺസിലേഴ്‌സ് തുടങ്ങിയവരുടെതാണ് പ്രാഥമിക ഉത്തരവാദിത്തം. അൺന്മേധാവിത്വത്തിന്റയും പൗരോഹിത്യ മേധാവിത്വത്തിന്റെയും അടിയിൽ പെട്ട് ആദ്യം അടിയറവു പറയുന്നത് പലപ്പോഴും ഇവരാണ്. പ്രൊജക്ടുകൾ നടന്നു കിട്ടാനും, വിദേശത്തേയ്ക്ക് പോകാനുമൊക്കെ മെത്രാന്മാരുടെ കത്ത് വേണം എന്നതിനാൽ മെത്രാന്മാരുടെ ഏറാൻ മൂളികളായി നിൽക്കുന്ന പെൺപുലികലാണ് നമുക്ക് അധികവും. സഭയിലെ ആധാർമ്മീകത ചോദ്യം ചെയ്തതിനും, പൊരുതി മുട്ടി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുത്തതിനും കന്യസ്ത്രികളുടെ കയ്യിൽ നിന്നും മെത്രാന്മാർ നിർദേശിച്ചതനുസരിച്ചു മാപ്പപേക്ഷ എഴുതി വാങ്ങാത്ത എത്ര മദർമാർ ഉണ്ടെന്ന് ചോദിച്ചറിയണം. ഇത്തരത്തിലുള്ള അടിച്ചമർത്തുലുകളെ തുടക്കത്തിലേ തന്നെ ചോദ്യം ചെയ്യുകയും അവഗണിക്കുകയും ചെയ്യാനുള്ള കരുത്ത് ആദ്യം വേണ്ടത് മദർമാർക്കാണ്. അതില്ലാത്തവർ പെൺകുട്ടികളെ മഠങ്ങളിൽ സ്വീകരിക്കരുത്. അന്യായത്തെ അന്യായമെന്നും അസത്യത്തെ അസത്യം എന്നും ഉറക്കെ പറയാനും അത്തരമുള്ള ഏത് ഉത്തരവ് ആര് പുറപ്പെടുവിച്ചാലും അത് ധിക്കരിക്കാനും ക്രിസ്തുവിനെപോലെ വിവേച്ചിച്ചറിഞ്ഞു അനുസരിക്കാതിരിക്കാനുമുള്ള അന്തരീക്ഷവും സുരക്ഷിതത്വവും മദർ സൂപ്പർരിയർ മാർ മടങ്ങളിൽ ഒരിക്കണം. കട്ടയ്ക്ക് കൂടെ നിൽക്കണം.