Featured

വഖഫിനെപ്പറ്റി ചിലത്

ഫാ. അജി പുതിയപ്പറമ്പിൽ എഴുതുന്നു

വഖഫിനെപ്പറ്റി ചിലത്
വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതിൽ ദുഃഖിക്കുന്നവരുണ്ട് , ആഘോഷിക്കുന്നവരുണ്ട്, മുതലെടുക്കുന്നവരുമുണ്ട്. ഇനി ഇതിലൊന്നും പെടാത്ത നാലാമതൊരു വിഭാഗവുമുണ്ട്. അവരാണ് ” ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ’ എന്നു നടിക്കുന്ന നിസംഗർ.
ഈ നാലു കൂട്ടരുടെയും വിചിന്തനത്തിനായി അഞ്ച് കാര്യങ്ങൾ കുറിക്കട്ടെ:

ഒന്ന് : ഏത് നിയമങ്ങളും മാറ്റങ്ങൾക്ക് വിധേയമാകണം!!! അത് കാലത്തിൻ്റെ അനിവാര്യതയാണ്. വഖഫ് നിയമത്തിലും ചില മാറ്റങ്ങൾ അത്യാവശ്യമായിരുന്നു. പ്രത്യേകിച്ച് ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ അതേ ബോർഡിന് തന്നെ അധികാരം നല്കിയിരുന്ന 40-ാം വകുപ്പ്. ഇതിൻ്റെ ബലത്തിലാണ് 2004 ൽ താജ്മഹലിന്റെ മേൽ പോലും അവകാശവാദം ഉന്നയിച്ചത്!!! പിന്നീട് 2005 ൽ താജ്മഹലിനെ വഖഫിൽ ഉൾപ്പെടുത്തുകയും ചെയ്തു . ഇതുപോലുള്ള അവിവേക പ്രവൃത്തികൾ മൂലം ഇന്ത്യയുടെ പൊതുബോധത്തിൽ വഖഫ് സംവിധാനത്തോട് ഉണ്ടായ ഭയവും ദേഷ്യവും ചെറുതല്ല. (2010 ൽ സുപ്രീം കോടതി വഖഫ് ബോർഡിൻ്റ ഈ തീരുമാനം സ്റ്റേ ചെയ്തു) മുനമ്പം ഉൾപ്പെടെ നാല്പതിനായിരത്തിലധികം (40951) കേസുകളാണ് ഇന്ന് വഖഫിൻ്റെ പേരിലുള്ളത്. ഇത് നിസാര കാര്യമല്ല. കൂടാതെ വഖഫ് ട്രൈബ്യുണലിന് പരമാധികാരം കൊടുത്തത് വ്യവഹാരം നടത്തുന്നവരിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും അതിലൂടെ ഉടലെടുത്ത വിദ്വേഷവും വളരെ വലുതായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ മുസ്ലീം നേതൃത്വം ഏറെ വൈകിപ്പോയി.

രണ്ട്: ഈ നിയമ ഭേദഗതിയിലൂടെ വഖഫ് സംവിധാനം ഇല്ലാതാകും എന്നൊന്നും ആരും കരുതേണ്ട. ഏകദേശം 1206 ൽ ഡൽഹി സുൽത്താനേറ്റിൻ്റെ കാലത്ത് ആരംഭിച്ചതും ചുരുങ്ങിയത് 800 വർഷത്തെ പാരമ്പര്യവുമുള്ള ഈ സംവിധാനത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒന്നും ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഓർക്കുക; ബ്രിട്ടീഷ് രാജിൻ്റെ കാലത്ത് 1894 ൽ ലണ്ടൻ പ്രിവി കൗൺസിൽ വഖഫിനെ അസാധുവായി പ്രഖ്യാപിച്ചതാണ്. എന്നാൽ അതേ ബ്രിട്ടീഷുകാർ തന്നെ1913 ൽ മുസൽമാൻ വഖഫ് വാലിഡേറ്റഡ് ആക്ട് (Mussalman Waqf Validated Act 1913) എന്ന നിയമത്തിലൂടെ വഖഫ് ഇന്ത്യയിൽ പുന:സ്ഥാപിച്ചു.

മൂന്ന് : രാജ്യം ഭരിക്കുന്ന പാർട്ടിയുടെയും അതിനെ നയിക്കുന്ന സംഘശക്തിയുടെയും അജണ്ടകളുടെ ആവനാഴിയിൽ ഇനിയും ഇതുപോലുള്ള അനേകം അസ്ത്രങ്ങളുണ്ട്. അത് എപ്പോൾ, എവിടെ, എങ്ങനെ, പ്രയോഗിക്കണമെന്ന് അവർക്കറിയാം. വളരെ ആസൂത്രിതമായ സോഷ്യൽ എഞ്ചിനീയറിംഗിലൂടെ പൗരൻമാരുടെ ചിന്തകളെ എങ്ങനെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാമെന്ന് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഗവേഷണ വിഭാഗവും അവർക്കുണ്ട്. അതുകൊണ്ട് പ്രബുദ്ധ മലയാളി മനസ്സിലാക്കുക; വഖഫ് ഭേദഗതി ബിൽ അവരുടെ ആവനാഴിയിലെ അനേകം അസ്ത്രങ്ങളിൽ ഒന്നു മാത്രമാണ്. അവസാനത്തേതല്ല. …..

നാല് : ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് മുറിവേല്പിക്കുന്ന ചില കാര്യങ്ങൾ ഈ പുതിയ നിയമത്തിൽ ഉണ്ട് എന്ന കാര്യം വികാരാവേശത്തിൽ പലരും ശ്രദ്ധിച്ചിട്ടില്ല.
‘ വഖഫ് ബോർഡിൽ നിർബന്ധമായും രണ്ട് ഇതര മതസ്ഥർ വേണമെന്നുള്ളതും ഇസ്ലാം വിശ്വാസിയായി മാറിയിട്ട് ചുരുങ്ങിയത് അഞ്ച് വർഷമായ ഒരാൾക്ക് മാത്രമേ വഖഫിലേയ്ക്ക് ദാനം ചെയ്യാൻ പാടുള്ളൂ എന്നതുമൊക്കെ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളിൽ മേലുള്ള കടന്നു കയറ്റമാണ് (ആർട്ടിക്കിൾ 14, 25, 26, 29). ഇനിയും ഇതുപോലുള്ള നടപടികൾ ഉണ്ടാകും എന്നതിൻ്റെ സൂചനയാണിത്.

അഞ്ച്:
ഭരണകൂടത്തിൻ്റെ അടുത്ത ലക്ഷ്യം ചർച്ച് ആക്ട് ആയിരിക്കും. അതവർ നിഷ്പ്രയാസം പാസാക്കും. തുടർന്ന് സിഖ്, ബുദ്ധ, ജൈന, പാർസി ബില്ലുകളും പ്രതീക്ഷിക്കാം. എന്നാൽ ഇതൊന്നുമല്ല ഭരണകൂടത്തിൻ്റെ പ്രധാന ലക്ഷ്യം : വിവിധ ബോർഡുകളിലും ട്രസ്റ്റുകളിലുമായി ചിതറിക്കിടക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങളെയും സ്വത്തുക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണത് !!!

മതങ്ങളെ തങ്ങളുടെ വരുതിക്ക് നിർത്താൻ സഹസ്രാബ്ദങ്ങളായി എല്ലാ ഭരണാധികാരികളും ആഗ്രഹിച്ചിരുന്നു. അത് സ്വമതമായാലും, അപരമതമായാലും…… ഇവിടെയും അതൊക്കെ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്………
കാത്തിരുന്ന് കാണാം..

Leave a Reply

Your email address will not be published. Required fields are marked *