മാര്‍ ബോസ്കോ പുത്തൂരിനെതിരെ ഉന്നതതല അന്വേഷണം നടത്തുവാന്‍ വത്തിക്കാനോട് ആവശ്യപ്പെടുമെന്ന് വൈദികര്‍
ഏറണാകുളം-അങ്കമാലി അതിരൂപതയുടെ 16 ഫൊറോനകളിലും നോമ്പു കാലത്തെ മാസധ്യാനത്തില്‍ നടന്ന ചര്‍ച്ചകളില്‍ അതിരൂപതയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെയും അതിരൂപത വികാര്‍ ജനറാള്‍ മാര്‍ ജോസഫ് പാംപ്ലാനിയേയും ശക്തമായി വൈദികര്‍ വിമര്‍ശിച്ചു. മിക്ക ഫൊറോനകളിലും ചില അടിയന്തിര പ്രമേയങ്ങള്‍ പാസ്സാക്കി. ആ പ്രമേയത്തിന്‍റെ ഉള്ളടക്കം താഴെ പറയുന്നവയാണ്:
- ക്രിമിനല്‍ കൂരിയയെ നിയമിച്ചതിലെ കാനോനിക നിയമലംഘനങ്ങള്‍ ഉള്‍പ്പെടുത്തി സഭാപരമായി തന്നെ വൈദികര്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പാരതിക്ക് മാര്‍ ബോസ്കോയോ മാര്‍ റാഫേല്‍ തട്ടിലോ മാര്‍ പാംപ്ലാനിയോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ റോമില്‍ നിന്ന് ലഭിച്ച മറുപടിയില്‍ കൂരിയ നിയമനം പൂര്‍ണ്ണമായും മാര്‍ റാഫേല്‍ തട്ടിലിന്‍റെ അധികാരത്തില്‍ ആണെന്നും അദ്ദേഹമാണ് പരാതിക്ക് പരിഹാരം ഉണ്ടാക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. കാനോനിക നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഞങ്ങളുടെ ഇടവകകളില്‍ ഭിന്നത സൃഷ്ടിക്കുകയും വൈദികരെ പീഡിപ്പിക്കുകയും ചെയ്യുന്ന കൂരിയയെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് അതിരൂപതയിലെ 428 വൈദികര്‍ ഒപ്പിട്ട് ആവശ്യപ്പെട്ടിട്ടും അതിനെ അവഗണിച്ചു മുന്നോട്ട് പോകുന്ന മാര്‍ തട്ടിലിന്‍റെയും മാര്‍ പാംപ്ലാനിയുടെയും അതിരൂപതാ ഭരണ രീതിയെ ഞങ്ങള്‍ ഒന്നടങ്കം അപലപിക്കുന്നു. ഫാ ജോഷി പുതുവയുടെ നിയമനം CCEO Can. 253 ന്‍റെ ലംഘനമാണ്. ഫാ സൈമണ്‍ പള്ളുപേട്ടയുടെ നിയമനം CCEO Can. 934 #2, CCEO Can. 262 എന്നിവയുടെ ലംഘനമാണ്. ഫാ ജേക്കബ് പാലക്കാപ്പിള്ളിയുടെ നിയമനം CCEO ക്യാൻ. 247 ന്‍റെ ലംഘനമാണ്. ഈ കൂരിയയെ മാറ്റാതെ യാതൊരുവിധ ചര്‍ച്ചകളോ പരിഹാര മാര്‍ഗങ്ങളോ ഞങ്ങള്‍ സ്വീകരിക്കുന്നതല്ല.
- എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെ ശിക്ഷിക്കാന്‍ വേണ്ടി ഡിസംബര്‍ 18, 2024 ല്‍ സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന സ്പെഷ്യല്‍ ട്രിബൂണലിനെ അംഗീകരിക്കില്ല എന്ന് വളരെ നേരെത്തെ തന്നെ കാര്യകാരണ സഹിതം വൈദികര്‍ ഒന്നടങ്കം എഴുതിയറിച്ചതാണ്. പ്രസ്തുത ട്രൈബുണലുമായി ഞങ്ങള്‍ യാതൊരു വിധത്തിലും സഹകരിക്കില്ലെന്ന് വീണ്ടും അറിയിക്കുന്നു.
- മാര്‍ ബോസ്കോ രാജി വയ്ക്കുകയും ആ രാജി മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തതിനു ശേഷം മാര്‍ ബോസ്കോ നടത്തിയ ക്രിമിനല്‍ കൂരിയയുടെ നിയമനം, വൈദികരുടെ സസ്പെന്‍ഷന്‍സ്, അഡ്മിനിസ്ട്രേറ്റര്‍ നിയമനങ്ങള്‍ തുടങ്ങിയവ പ്രതികാര നടപടികളാണ്. ഒരു മെത്രാനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഇത്തരം അധാര്‍മികമായ അധികാര ദുര്‍വിനിയോഗത്തിനെതിരെ റോമിനോട് ഉന്നതതല അന്വേഷണം ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
- മാര്‍ ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയ്ക്കതിരെ മാര്‍പാപ്പയ്ക്ക് എഴുതി നല്‍കിയ നുണകളെ കുറിച്ച് വൈദികരും വിശ്വാസികളും അന്വേഷണം ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും അതിരൂപതയ്ക്ക് ഈ വിഷയത്തില്‍ നീതി ലഭിക്കാന്‍ ചെറുവിരല്‍ പോലും അനക്കാതിരിക്കുകയും ചെയ്യുന്ന മാര്‍ റാഫേല്‍ തട്ടിലിന്‍റെയും മാര്‍ പാംപ്ലാനിയുടെയും അനാസ്ഥയെ ഞങ്ങള്‍ അപലപിക്കുന്നു. റോമിനോട് ഈ വിഷയത്തിലും അന്വേഷണം ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
- അതിരൂപതയിലെ വൈദികരുടെ അവകാശമാണ് മെത്രാന്മാര്‍ അവരെ കേള്‍ക്കുക എന്നത്. വൈദികരുടെ ഔദ്യോഗിക യോഗമായ പ്രെസ്ബിറ്റേറിയം വിളിക്കാന്‍ വൈദികര്‍ ഒന്നടങ്കം എഴുതി ആവശ്യപെട്ടിട്ടും മാര്‍ ബോസ്കോ അതിന് തയ്യാറായില്ല. മാര്‍ തട്ടിലും പാംപ്ലാനിയും അതേ രീതിയാണ് ഇന്നുവരെ പിന്തുടരുന്നത്. ഉടന്‍ പ്രസ്ബിറ്റേറിയം വിളിക്കണമെന്ന് യോഗം മെത്രാന്മാരോട് ആവശ്യപ്പെടുന്നു.
ഫാ. ജോസ് വൈലികോടത്ത് (PRO)
9447576778
അതിരൂപത സംരക്ഷണ സമിതി