തീയും പുകയും
പ്രസാദഗിരി പള്ളിയിലെ പ്രശ്നങ്ങളിൽ പ്രതികളെ പ്രഖ്യാപിക്കാനുള്ള പരിശ്രമങ്ങളാണ് പലയിടത്തും നടക്കുന്നത്. ചിലർ പറയുന്നു : ജെറിനച്ചനാണ് പ്രശ്നക്കാരൻ. മറ്റു ചിലർ പറയുന്നു : ജോണച്ചനാണ് കുഴപ്പക്കാരൻ. ഇവർ രണ്ടുപേരും അല്ല; അവിടെയുള്ള അല്മായരാണ് പ്രതികളെന്ന് വേറെ ചിലരും പറയുന്നു. എന്തായാലും മാധ്യമങ്ങൾക്ക് വിരുന്നും സഭാമക്കൾക്ക് കണ്ണീരും സമ്മാനിച്ച ദിനങ്ങളാണ് കടന്നു പോയത്. ഒന്നുകിൽ അവൻ അല്ലെങ്കിൽ ഇവൻ എന്ന രീതിയിൽ നെറ്റിസൺസും സിറ്റിസൺസും ചൂടുള്ള ചർച്ചകളുമായി അരങ്ങ് വാഴുന്നുണ്ട്. വീടിന് തീ പിടിച്ചാൽ തീയും പുകയും മാത്രമേ നമ്മുടെ കൺമുമ്പിലുണ്ടാവൂ. സ്വാഭാവികമായി മുഴുവൻ പഴിയും തീയും പുകയും ഏറ്റുവാണ്ടേണ്ടി വരും. അതാണ് നാട്ടുനടപ്പ്. എന്നാൽ തീപ്പന്തമെറിഞ്ഞവർ കാണാമറയത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും. പിന്നീട് പൊള്ളലേറ്റവരെ സന്ദർശിച്ചും അതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചും അവർ പൊതുസമൂഹത്തിൻ്റെ കൈയ്യടിയും നേടും !!! നിലവിലെ തീ അണയുമ്പോൾ പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഈ പ്രക്രിയ ആവർത്തിക്കും. അപ്പോഴും തീയും പുകയും മാത്രമായിരിക്കും പ്രതികൾ….തീപ്പന്തമാവില്ല……. അയൽവാസികളും അടുപ്പക്കാരുമായിരുന്ന ജെറിനച്ചനോ ജോണച്ചനോ പ്രസാദഗിരിയിലെ ജനങ്ങളോ അല്ല ഇവിടുത്തെ യഥാർത്ഥ പ്രശ്നക്കാർ……… അവർ ഇരകൾ മാത്രമാണ്!!!പാവം മനുഷ്യർ!!! ആരാണ് അവരുടെ മനസ്സിൽ ഭിന്നതയുടെ വിത്ത് വിതച്ചത് ??? ആരാണ് സീറോ മലബാർ സഭ എന്ന വീടിന് തീ വച്ചത് ??? വിശ്വാസികൾ ആഴത്തിൽ ചിന്തിക്കണം…. മെത്രാൻമാരാവട്ടെ; എത്രയും വേഗം ആത്മപരിശോധന നടത്തുകയും വേണം. ഇനിയും വൈകരുത്!!!
ഫാ. അജി പുതിയാപറമ്പിൽ
05/02/2025