Editor's Pick

സീറോ മലബാര്‍ സിനഡ് അതിരൂപതയെ വഞ്ചിക്കുന്നത് നിര്‍ത്തുന്നതുവരെ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല

പ്രസാദഗിരി പള്ളിയില്‍ കോടതി ഉത്തരവ് പോലും മാനിക്കാതെ വികാരി ഫാ. ജെറിന്‍ പാലത്തിങ്കലിനെ പള്ളിയകത്തിട്ട് അക്രമിച്ച് കുരുമുളക് സ്പ്രേ ചെയ്ത് സിനഡ് കുര്‍ബാന ചൊല്ലിയ ഫാ. ജോണ്‍ തോട്ടുപുറത്തെയും സംഘത്തെയും ന്യായികരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പും അദ്ദേഹത്തിന്‍റെ വികാരിയും പ്രസ്താവന നല്കിയതിനു പുറമേ ഫാ. ജോണ്‍ തോട്ടുപുറത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടും എറണാകുളം-അങ്കമാലി അതിരുപതയിലെ വൈദികരെയും വിശ്വാസികളെയും സന്ന്യസ്തരെയും വെല്ലുവിളിച്ചിരിക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ 21 വൈദികരെ അവരുടെ മാതൃഭവനത്തില്‍ നിന്നും വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ച് എറണാകുളം സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്കയുടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ 2025 ജനുവരി 11 ലെ പൊലീസ് നരനായാട്ടിനെ ഇതുവരെ സിനഡ് അപലപിച്ചിട്ടില്ല. അതിനാല്‍ സിനഡുമായി ഇനി യാതൊരു ചര്‍ച്ചയ്ക്കും പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ലെന്ന് അതിരൂപത സംരക്ഷണ സമിതി വിലയിരുത്തി.


ക്രമിനല്‍ കൂരിയായെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിരൂപത ആസ്ഥാനത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തിയ 21 വൈദികര്‍ക്കെതിരെ നടപടി എടുക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മിടുക്കു കാണിക്കുകയും അതേ സമയം കലാപം ഒഴിവാക്കാനായ് എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടരും സമ്മതിച്ച് ഒപ്പിട്ട സംഗതികള്‍ ഒരു മാസത്തിനുള്ളില്‍ പ്രയോഗത്തില്‍ വരുത്തും എന്നു രേഖാ മൂലം നല്കിയ ആര്‍ച്ചുബിഷപ് ജോസഫ് പാംബ്ലാനി ഇതുവരെ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടുമില്ല. അതിരൂപതയില്‍ ഒരിടത്തും പാരലല്‍ ഭരണസംവിധാനം ഉണ്ടാകില്ല എന്നു ഉറപ്പു നല്കിയ മെത്രാപ്പോലീത്തന്‍ വികാരി അറിയാതെയാണോ പ്രസാദഗിരി പള്ളിയിലും സെന്‍റ് മേരീസ് കത്തീദ്രല്‍ പള്ളിയിലും മറ്റും അഡ്മിനിസ്ട്രേറ്ററുമാര്‍ ഗുണ്ടകളെ വച്ച് സിനഡ് കുര്‍ബാനയ്ക്കു വേണ്ടി അക്രമങ്ങള്‍ അഴിച്ചു വിടുന്നത് എന്ന ചോദ്യത്തിന് ആര്‍ച്ചുബിഷപ് പാബ്ലാനി ഉത്തരം പറയണം. ക്രിമിനല്‍ കൂരിയാ അവര്‍ക്കിഷ്ടപ്പെട്ട പോലെയാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. പൊലീസിനെ ഉപയോഗിച്ചുള്ള ഭീഷണി ഇനി ഇവിടെ വിലപ്പോകില്ല എന്നു മനസ്സിലാക്കിയ മൗണ്ട് സെന്‍റ് തോമസ്സും ക്രിമിനല്‍ കൂരിയയും ഇപ്പോള്‍ അതിരൂപതയെ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തു തുടങ്ങിയിരിക്കുകയാണ്. അതിരൂപതയിലെ വൈദികരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിചതയ്ക്കുന്ന പരിപാടി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും വീണ്ടും പ്രത്യക്ഷമായ സമരപരിപാടികളിലേക്കാണ് വലിച്ചിഴയ്ക്കുന്നത്.
മാര്‍ ജോസഫ് പാംബ്ലാനി ക്രിമിനില്‍ കൂരിയായെ മാറ്റാതെയും വൈദികര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാതെയും ഇനി യാതൊരു ചര്‍ച്ചയ്ക്കും വൈദികരോ വിശ്വാസികളോ തയ്യാറാകില്ല. ചര്‍ച്ചകള്‍ വെറും പ്രഹസനങ്ങളായി മാറ്റുകയാണ് മേജര്‍ ആര്‍ച്ചുബിഷപ്പും സിനഡും. ഏപ്രില്‍ 1 മുതല്‍ കുര്‍ബാന ധര്‍മങ്ങളുടെ നിരക്ക് അതിരൂപതയില്‍ കൂട്ടിയതായി അതിരൂപത മിസ്സത്തില്‍ കണ്ടു. ഇത്തരം കാര്യങ്ങള്‍ അതിരൂപതയിലെ കീഴ്വഴക്കമനുസരിച്ച് വൈദികസമിതിയില്‍ ആലോചിച്ചാണ് നടപ്പിലാക്കാറുള്ളത്. ഇപ്പോള്‍ ക്രിമിനല്‍ കൂരിയ തോന്നിയതുപോലെ തിരുകര്‍മങ്ങളുടെ ധര്‍മം കൂട്ടിയിരിക്കുന്നത് അതിരൂപതയിലെ വൈദികരോ വിശ്വാസികളോ അംഗീകരിക്കുന്നില്ല. 2025 ഏപ്രില്‍ 1 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തിരുകര്‍മാധികളുടെ ധര്‍മ്മ നിരക്കുകള്‍ ഇപ്പോള്‍ ഉള്ളതു പോലെ തുടരുമെന്നും അതിരൂപത സംരക്ഷണസമിതി കൂട്ടായ തീരുമാനമെടുത്തു.

ഫാ. ജോസ് വൈലികോടത്ത് (PRO)
9447576778
അതിരൂപത സംരക്ഷണ സമിതി

Leave a Reply

Your email address will not be published. Required fields are marked *