മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും മീഡിയാ കമ്മീഷന്‍റെയും പ്രസ്താവനകള്‍ വാസ്തവവിരുദ്ധമെന്ന് അതിരൂപത സംരക്ഷണ സമിതി
click here for YouTube video👉🏻 https://youtu.be/MXao-bJYSkI
ഏറണാകുളം-അങ്കമാലി അതിരൂപതയുടെ തെക്കെ അറ്റത്തുള്ള പ്രസാദഗിരി സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനും അതുവഴി സിനഡല്‍ കുര്‍ബാനയ്ക്കു വേണ്ടി എന്തു കലാപവും സൃഷ്ടിക്കാനും ആഹ്വാനം ചെയ്യുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും മീഡിയാ കമ്മീഷന്‍റെയും പ്രസ്താവനകള്‍ തികച്ചും വാസ്തവ വിരുദ്ധങ്ങളും തെറ്റിദ്ധാരണജനകവുമെന്ന് അതിരൂപത സംരക്ഷണ സമിതി.
ഫെബ്രുവരി 1-ാം തീയതി രാവിലെ പ്രസാദഗിരി സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലേ അള്‍ത്താരയിലേക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് എന്ന വ്യാജേന ഫാ. ജോണ്‍ തോട്ടുപുറവും 40 ഓളം വരുന്ന സിനഡ് അനുകൂല സംഘവും എത്തി കുര്‍ബാന ചൊല്ലാന്‍ ആരംഭിച്ചത് കോടതി അലക്ഷ്യവും മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ക്രിമിനല്‍ കൂരിയ സംവിധാനം ചെയ്ത പൊറാട്ടു നാടകവുമാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു. പ്രസാദഗിരി പള്ളി വികാരി ഫാ. ജെറിന്‍ പാലത്തിങ്കലിനെ കൊല്ലാന്‍ ശ്രമിച്ചവരെയാണ് മേജര്‍ ആര്‍ച്ചുബിഷപ്പും മീഡിയാ കമ്മീഷനും പച്ചക്കള്ളം മാത്രം എഴുതിയിരിക്കുന്ന പ്രസ്താവനകളിലൂടെ വെള്ളപൂശുന്നതും സംരക്ഷിക്കുന്നതും.
ജനുവരി 30, 31 തീയതികളില്‍ ഫാ. ജോണ്‍ തോട്ടുപുറവും സിനഡ് അനുകൂലിസംഘവും ആ ഇടവകയില്‍ നിലനില്‍ക്കുന്ന കോടതി സ്റ്റേ ഉത്തരവ് ലംഘിച്ച് കുര്‍ബാന ചൊല്ലാന്‍ ശ്രമിച്ചപ്പോഴാണ് അവിടെ സംഘര്‍ഷം ഉടലെടുത്തത്. അന്ന് ഫാ. ജെറിന്‍ പാലത്തിങ്കല്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇരുകൂട്ടരുമായി വൈക്കം DYSP യുടെ ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തുകയും പ്രസാദഗിരി പള്ളിയില്‍ 2025 ഫെബ്രുവരി 15 വരെ കോടതിയുടെ സ്റ്റേ ഉത്തരവുള്ളതാണെന്നും അതിനാല്‍ ഫാ. ജോണ്‍ തോട്ടുപുറത്തിനോട് അവിടേക്ക് പോകരുതെന്നും അവിടെ ചെന്ന് കുര്‍ബാന അര്‍പ്പിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും DYSP വ്യക്തമായ് പറഞ്ഞിരുന്നു.
പക്ഷേ, എറണാകുളത്തെ ക്രിമിനല്‍ കൂരിയായുടെയും ഏതാനു ഗുണ്ടകളുടെയും ഒത്താശയോടും സഹായത്തോടും കൂടിയാണ് ഫെബ്രുവരി 1 ന് ജെറിന്‍ അച്ചനോ ഇടവകക്കാരോ അറിയാതെ ഫാ. ജോണ്‍ തോട്ടുപുറവും സംഘവും പള്ളിയകത്ത് കയറി വാതിലുകളും ജനലുകളും അടച്ചിട്ട് സിനഡ് കുര്‍ബാന ചൊല്ലാന്‍ ശ്രമിച്ചത്. ഇത് കേട്ടറിഞ്ഞ ജെറിന്‍ പാലത്തിങ്കലച്ചന്‍ ചെന്നപ്പോഴേക്കും ഫാ. തോട്ടുപുറവും സംഘവും പള്ളിയകത്തു കയറിയിരുന്നു. വികാരി ഫാ. ജെറിന്‍ അവിടെ ചെന്ന് ഫാ. ജോണ്‍ തോട്ടുപുറത്തിനോടും സംഘത്തിനോടും ഈ പ്രവര്‍ത്തി കോടതി അലക്ഷ്യമാണെന്നും ഇവിടെ കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്നും അഭ്യര്‍ത്ഥിച്ചു. അത് വക വയ്ക്കാതെ തോട്ടുപുറവും സംഘവും വിശുദ്ധ കുര്‍ബാന ആരംഭിച്ചപ്പോള്‍ പള്ളിക്ക് പുറത്തേക്ക് പോകാന്‍ ശ്രമിച്ച ഫാ. ജെറിനെ സിനഡ് അനുകൂലികളായ ഏതാനും ഗുണ്ടകള്‍ എല്ലാ വാതിലുകളിലും തടയുകയും, മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് വട്ടം ചുറ്റിപിടിച്ചു ശ്വാസം മുട്ടിച്ചു ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. വികാരിയച്ചനെ വക വരുത്തുന്നത് ജനല്‍ വഴി കണ്ടുനിന്ന വിശ്വാസികള്‍ പെട്ടെന്ന് സങ്കീര്‍ത്തിയുടെ വാതില്‍ തുറന്ന് അകത്ത് കയറി ഫാ. ജോണ്‍ തോട്ടുപുറത്തെയും കൂട്ടാളികളെയും അവിടെ നിന്ന് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനഡ് അനുകൂലിയായ ടോം കുര്യാക്കോസ് എന്ന വ്യക്തിയാണ് ആസൂത്രിതമായ അക്രമണത്തിന് നേതൃത്വം നല്‍കിയതും തെറ്റിദ്ധാരണ ജനകമായ വീഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.
ജെറിന്‍ അച്ചന്‍ ഇപ്പോഴും ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാ. ജോണ്‍ തോട്ടുപുറത്തിനും കൂട്ടാളികള്‍ക്കുമെതിരെ കോടതി അലക്ഷ്യത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ വികാരിയുടെ ഓഫീസില്‍ സിനഡ് അനുകൂലിയായ കൈക്കാരന്‍ ജോമോന്‍ മുഖാന്തിരം അതിക്രമിച്ചു കയറുകയും പള്ളിയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്ക് എടുത്തു മാറ്റുകയും ചെയ്തു. അതിനെതിരെയും പോലീസില്‍ പരാതി നല്‍കിട്ടുണ്ട്. ഈ അതിക്രമങ്ങള്‍ സംവിധാനം ചെയ്തവര്‍ തന്നെ ചില വിഡീയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വയോധികനായ വൈദികനെ അക്രമിച്ചു എന്നു വിശേഷണവും ചാര്‍ത്തി പ്രചരിപ്പിക്കുകയും ജെറിന്‍ അച്ചനെതിരെ കള്ളക്കേസുകള്‍ നല്കി അതിന്‍റെ റിപ്പോര്‍ട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഒത്താശയോടെ റോമിലേക്ക് അയച്ച് ഫാ. ജെറിന്‍ പാലത്തിങ്കലിനെതിരെ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ക്രൈസ്തവികമല്ലെന്നു മാത്രമല്ല തികച്ചും പൈശാചികമാണ്.
കോടതി ഉത്തരവ് ലംഘിച്ച് പ്രസാദഗിരി പള്ളിയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ഫാ. ജോണ്‍ തോട്ടുപുറത്തെയും കൂട്ടാളികളെയും സംരക്ഷിക്കന്നതു വഴി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ രാജ്യത്തിന്‍റെ നിയമവ്യവസ്ഥിതിയെയാണ് വെല്ലുവിളിക്കുന്നത്.
2022 ഡിസംബറില്‍ 23, 24 തീയതികളില്‍ എറണാകുളം സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്കയില്‍ കുര്‍ബാന ചൊല്ലിയിരുന്ന വൈദികരെ ആക്രമിച്ച് ബലിപീഠം തള്ളിമറിച്ചിട്ട സിനഡ് അനുകൂലികളുടെ ചെയ്തികളെ അപലപിച്ച് അന്ന് സിനഡിന്‍റെ മീഡിയ കമ്മീഷന്‍ പ്രസ്താവന ഇറക്കിയില്ല. ഏറ്റവും ഒടുവില്‍ 2025 ജനുവരി 11 ന് 21 വൈദികരെ അതിരൂപത ആസ്ഥാനത്തില്‍ കടന്നുകയറി പൊലീസ് അകാരണമായി മര്‍ദ്ദിച്ചപ്പോഴും മീഡിയ കമ്മീഷനും മേജര്‍ ആര്‍ച്ചുബിഷപ്പും പ്രസ്താവന ഇറക്കിയില്ല. ബുദ്ധിയും ബോധവുമുള്ള സുമനസ്സുകള്‍ക്ക് ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാകുന്നുണ്ട്.
ഇപ്പോള്‍ കോടതി ഉത്തവ് ലംഘിച്ച് പ്രസാദഗിരി പള്ളിയിലെ യഥാര്‍ത്ഥ വികാരി ഫാ. ജെറി പാലത്തിങ്കലിനെ കൊല്ലാന്‍ ശ്രമിച്ചവരുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും ഇരയാക്കപ്പെട്ട ജെറിന്‍ അച്ചനെതിരെ നടപടി എടുക്കുമെന്നു ഭീഷണിയും കുത്തിനിറച്ച് പ്രസ്താവന ഇറക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പും സിനഡും ക്രിമിനല്‍ കൂരിയായും വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് ആസുത്രണം ചെയ്യുന്നത്. ഇതിനെതിരെ അതിരൂപതയിലെ വൈദികരും വിശ്വാസികളും ശക്തമായി പ്രതികരിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.
ഫാ. ജോസ് വൈലികോടത്ത് (PRO)
9447576778
അതിരൂപത സംരക്ഷണ സമിതി