Editor's Pick

ചുള്ളി ഇടവകയ്ക്ക് അഭിനന്ദനങ്ങൾ

ഫ്രാൻസിസ് മാർപാപ്പ വിട വാങ്ങി…..
ഈ വാർത്ത കേട്ട ഓരോ മനുഷ്യരുടെയും ഹൃദയത്തിൽ ഒരു നോവായി… ഒരു തേങ്ങലായി തീർന്നു. ഈറൻ അണിഞ്ഞ മിഴികളോടെയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ചുള്ളി സെൻറ് ജോർജ് ഇടവകയിലെ ചാതേലി വീട്ടിൽ ജിസ്റ്റനും ടെലിവിഷനിൽ ആ വാർത്ത കണ്ടത്. പാപ്പയുടെ ചിത്രം മനസ്സിൻറെ താളുകളിൽ നിന്ന് വെള്ള പേപ്പറിലേക്ക് കോറി ഇടാനായി എടുത്ത ചായക്കൂട്ടുകൾ അനാഥമായിരിക്കുന്നതുപോലെ…. പാപ്പയുടെ ലളിതജീവിതത്തെക്കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞ ആ ചിത്രകാരന് വളരെ നാളത്തെ ഒരു ആഗ്രഹമായിരുന്നു പാപ്പയുടെ സുന്ദരമുഖം തൻറെ തൂലിക തണ്ട് കൊണ്ട് വരയ്ക്കണമെന്ന്. രോഗാതുരനായ പാപ്പാ ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ തീരുമാനിച്ചു .. അടുത്തവർഷം ഇന്ത്യയിൽ എത്തുന്ന പാപ്പയ്ക്ക് സമ്മാനിക്കാനായി വികാരിയച്ചനെ ഏൽപ്പിക്കുവാൻ ഇന്നുതന്നെ ആ ചിത്രം വരച്ചു തുടങ്ങണം … ദൃഢനിശ്ചയത്തോടെ ഒഴിവു സമയം കിട്ടിയപ്പോൾ പേപ്പർ എടുത്ത് വരയ്ക്കാൻ തുടങ്ങിയപ്പോഴായിരുന്നു ടെലിവിഷൻ സ്ക്രീനിൽ പോപ്പിന്റെ മരണവാർത്ത വരുന്നത്. അറിയാതെ ദുഃഖം അണപൊട്ടി ഒഴൂകുകയായിരുന്നു…. ത ൻറെ നഷ്ട സ്വപ്നത്തെക്കുറിച്ച് ഇടവക വികാരി ഫാദർ ഷനു മൂഞ്ഞേലിയോട് പങ്കുവെച്ചപ്പോൾ ഒത്തിരി സ്നേഹത്തോടെ ചേർത്തുപിടിച്ചുകൊണ്ട് റോ മിൽ പോകാൻ ആവില്ലെങ്കിലും ഇന്ത്യയിൽ വരുന്ന പാപ്പയെ ഇനി കാണാൻ ആവില്ലെങ്കിലും ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികളോടൊപ്പം ഇടവകക്കാർ നടത്തുന്ന പുഷ്പാർച്ചന ജീസ്റ്റൻ വരയ്ക്കുന്ന മാർപാപ്പയുടെ ഫോട്ടോയുടെ മുമ്പിൽ ആക്കാമെന്ന് അച്ഛനും വിശ്വാസ പരിശീലക യൂണിറ്റ് ഹെഡ്മാസ്റ്റർ നോബി ൾ സാറും തീരുമാനിച്ചതോടെ നിരാശയിൽ ആയിരുന്ന ജി സ്റ്റന് പ്രത്യാശയുടെ പാപ്പ ഒരു പുത്തൻ ഉണർവ് നൽകി. ചിത്രം പൂർത്തിയാക്കി അച്ഛന് കൈമാറുമ്പോൾ പ്രത്യാശയുടെയും ആനന്ദത്തിന്റെയും ഒരു നറുപുഞ്ചിരി ജീസ്റ്റന്റെമുഖത്തും തിളങ്ങിയിരുന്നു.
ചുള്ളിയിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്ക് 2025ഏപ്രിൽ 25 വെള്ളി ഒരു ഗവേഷണ ദിനം കൂടിയായിരുന്നു. ഈ ആഴ്ചയിൽ പാപ്പയെ കുറിച്ച് വന്ന വാർത്തകളും ചിത്രങ്ങളും വെട്ടിയെടുത്തതോടെ വീടുകളിലെ ദിനപത്രങ്ങൾ അസ്ഥിപജ്ഞരമായി. ഫ്രാൻസിസ് മാർപാപ്പയുടെ ജനനം മുതൽ നാളിതുവരെയുള്ള ജീവിതകാലത്തെക്കുറിച്ച് ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ് നിർമിക്കുകയും അത് ഇടവകക്കാർക്ക് കാണുവാൻ തക്ക രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തതോടെ ചുള്ളിയിലെ ഓരോ കുഞ്ഞുങ്ങളുടെയും മനസ്സിൽ പോപ്പ് ഒരു വീര നായകനായി. പോപ്പിന്റെ അന്ത്യ സംസ്കാര ശുശ്രൂഷ ദിനമായ 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകാംഗങ്ങളും വിശ്വാസ പരിശീലന വിദ്യാർത്ഥികളും ജീസ്റ്റൻ വരച്ച പാപ്പയുടെ ചിത്രത്തിനു മുന്നിൽ നിറകണ്ണുകളോടെ പുഷ്പാർച്ചന നടത്തി . ഏതുകാര്യത്തിലും വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന ചുള്ളി വിശ്വാസ പരിശീലനയൂണിറ്റിനെ അനുമോദിക്കുവാൻ മഞ്ഞപ്ര ഫൊറോന കൗൺസിൽ നിന്നും ഫൊറോന സെക്രട്ടറി സിസ്റ്റർ ലിസറ്റ് ജേക്കബും പ്രമോട്ടർമാരായ ശ്രീ ആൻറണി മാണിക്യത്താൻ, ഷൈബി വർഗീസ് മാണിക്യത്താൻ എന്നിവർ മുന്നറിയിപ്പില്ലാതെ എത്തിയത് വിശ്വാസ പരിശീലന യൂണിറ്റിനും ആശ്ചര്യമായി.

ഫ്രാൻസിസ് മാർപാപ്പ ഈ ലോകത്തിന് നൽകിയ പുതിയ വീക്ഷണ കോണിലൂടെ ക്രൈസ്തവ ജീവിതത്തെ നോക്കി കാണുവാനും ക്രിസ്തു ആരെന്നും ക്രിസ്ത്യാനി എന്തായിരിക്കണമെന്നും തന്റെ ലാളിത്യജീവിത മാതൃകയിലൂടെ നമ്മെ പഠിപ്പിക്കുകയും ചെയ്ത പാപ്പായെ വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക സമൂഹത്തിൻറെ മുന്നിലേക്ക് നൽകിയ വികാരി ഷനുഅച്ഛനും യൂണിറ്റിനും പ്രത്യേകം അഭിനന്ദനങ്ങൾ. റൂമിൽ ചേർന്ന വിശ്വാസ പരിശീലകരുടെ സമ്മേളനത്തിൽ സഭയിൽ വിശ്വാസ പരിശീലകർക്ക് നൽകേണ്ട സ്ഥാനവും അവർ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ മഹത്വവും സുവിശേഷപ്രഘോഷത്തിൽ ആഗ്രഹിക്കുന്ന പങ്കും പ്രത്യേകം അനുമോദിച്ചു സംസാരിക്കുകയുണ്ടായി.അവസാനശ്വാസം വരെ ലോകത്തിൻറെ സമാധാനം മാത്രം ലക്ഷ്യമാക്കി ജീവിച്ചിരുന്ന ആ വെള്ളരിപ്രാവ് സുഡാനിലെ ലോക നേതാക്കന്മാരുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ചപ്പോഴും കുട്ടിക്കുറുമ്പുകളുടെ കുസൃതിയിൽ ആഗോള സഭയുടെ തലവൻ എന്ന പദവി മറന്ന് പൊട്ടിച്ചിരിച്ചപ്പോഴും “നിങ്ങൾ ശിശുവിനെ പോലെയാകുവിൻ” എന്ന ക്രിസ്തുവചനത്തിന്റെ ആത്മീയതലം നമ്മൾ തിരിച്ചറിഞ്ഞില്ലല്ലോ. പ്രാർത്ഥനയിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ല ഈ കാലഘട്ടത്തിൻറെ വിശുദ്ധർ എന്നും പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും ദൈവികമായ രസക്കാഴ്ചകളിലൂടെ ജനത്തിലേക്ക് ദൈവസ്നേഹം എത്തിക്കേണ്ടവരാ യിരിക്കണം എന്ന ഫ്രാൻസിസ്പാപ്പയുടെ ആഹ്വാനം പോലെ ഓരോ ദിവസത്തെയും വിശ്വാസ പരിശീലനം വിദ്യാർത്ഥികൾക്ക് ഒരു ആഘോഷമാക്കുവാനായി ഉള്ള ചുള്ളി സെൻറ് ജോർജ് ഇടവകയുടെ ക്രിയാത്മകമായ, സാമൂഹ്യബോധം വളർത്തിയെടുക്കുവാൻ ഉതകുന്ന, ക്രിസ്തുവിനെ ഏറ്റവും അടുത്ത അറിയുന്നതിനും വേണ്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക്, ജനമനസ്സുകളിൽ മഹനീയ സ്ഥാനം തന്നെ എന്നും ഉണ്ടാകുമെന്ന് തീർച്ച. ചുള്ളി വിശ്വാസ പരിശീലന സമൂഹത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *