Uncategorized

ഇസ്രായേലില് ക്രൈസ്തവർക്കെതിരായ ശത്രുത വർധിക്കുന്നു

ഇസ്രായേലിലും കിഴക്കന് ജെറുസലേമിലും ക്രൈസ്തവര്ക്കെതിരായ അക്രമങ്ങള് വര്ധിക്കുകയാണെന്ന് ഇതേ സംബന്ധിച്ച് നടത്തിയ ഒരു സര്വേയുടെ റിപ്പോര്ട്ട് വെളിപ്പെടുത്തുന്നു.
ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും അക്രമങ്ങളും 2024 ല് ഉടനീളം ഉണ്ടായതായി റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേലില് ഇപ്പോള് ഏകദേശം 1.8 ലക്ഷം ക്രൈസ്തവരാണുള്ളത്. ഇസ്രായേലി ജനസംഖ്യയുടെ 1.8% ആണ് ഇത്.
ഇവരില് ബഹുഭൂരി പക്ഷവും അറബ് വംശജരുമാണ്.
2024 ല് ആകെ 111 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരോഹിതരെ പോലെ എളുപ്പത്തില് തിരിച്ചറിയാവുന്ന മതവേഷവിധാനങ്ങള് ധരിച്ചവരാണ് ആക്രമിക്കപ്പെട്ടവരില് ഏറെയും.
ക്രിസ്ത്യാനികളെ കാണുമ്പോള് തുപ്പുന്നതാണ് ഏറ്റവും വ്യാപകമായ ശാരീരിക അധിക്ഷേപം. ക്രിസ്ത്യന് പള്ളികള്ക്ക് നേരെയുള്ള അക്രമങ്ങളും ധാരാളമുണ്ട്. പള്ളികള്ക്കുമേല് അധിക്ഷേപാര്ഹമായ ചുവരെഴുത്തുകള് നടത്തുക, കല്ലെറിയുക തുടങ്ങിയ സംഭവങ്ങള് ഉണ്ടാകുന്നുണ്ട്.
കടുത്ത യാഥാസ്ഥിതികരും ദേശീയവാദികളുമായ ചെറുപ്പക്കാരാണ് മിക്കപ്പോഴും ഇത് ചെയ്യുന്നത്. സ്വന്തം മാതൃഭൂമിയില് അന്യതാബോധം അനുഭവിക്കുന്ന വരാകാന് ക്രൈസ്തവര്ക്ക് ഇത് ഇടയാക്കുന്നു.
ഇസ്രായേല് യഹൂദ ജനതയുടെ ദേശരാഷ്ട്രമാണെന്ന അടിസ്ഥാന നിയമം 2018 ല് അംഗീകരിക്കപ്പെട്ടതോടെ ക്രൈസ്തവര് ഇവിടെ രണ്ടാം കിട പൗരന്മാരായി മാറിയെന്ന അഭിപ്രായമാണ് സര്വേയില് പങ്കെടുത്തവര് പങ്കുവച്ചത്.
ഇസ്രായേലിലെ ക്രൈസ്തവരില് നല്ലൊരു പങ്ക് കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നവരാണെന്നും സര്വേ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *