കുർബാന വിഷയത്തിലെ സംയുക്ത സർക്കുലർ വൈദികരും വിശ്വാസികളും തള്ളികളയുന്നു
എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ചുബിഷപ്പ് മാർ റഫേൽ തട്ടിലും വികാരി ജനറാൾ മാർ ജോസഫ് പാംബ്ലാനിയും സംയുക്തമായി ഇറക്കിയിരിക്കുന്ന സർക്കുലറിൽ പച്ചക്കള്ളം എഴുതിയിരിക്കുന്നതിനാൽ ഈ സർക്കുലർ അതിരൂപതയിലെ വൈദികരും സന്ന്യസ്തരും വിശ്വാസികളും തള്ളിക്കളയുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി. അതിരൂപതയിലെ അടിയന്തര പ്രശ്നങ്ങൾ തീർക്കാനുള്ള ഒരു പരിഹാരവും ഈ സർക്കുലറിൽ ഇല്ലെന്നും ആർച്ചുബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയ 21 വൈദികരെ 2025 ജനുവരി 11 ന് പൊലീസ് അതി ക്രൂരമായി മർദ്ദിച്ചതിനെതിരെയോ ആ വൈദികരോട് ആർച്ചുബിഷപ്പ് പബ്ലാനി വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കിയതിനെ കുറിച്ചോ സൂചിപ്പിക്കാതെ വിശ്വാസികളെ വീണ്ടും കുഴിയിൽ ചാടിക്കുന്നതും തമ്മിലടിപ്പിക്കുന്നതുമായ ഈ സർക്കുലർ ഞങ്ങളുടെ പള്ളികളിൽ വായ്ക്കില്ലെന്ന് കൺവീനർ ഫാ സെബാസ്റ്റ്യൻ തളിയൻ പ്രസ്താവിച്ചു. ഇപ്പോൾ അധികാരത്തിലിരിക്കുന്ന ക്രിമിനൽ കൂരിയായെ മാറ്റാതെ മെത്രാന്മാർക്കു ഇവിടെ ഒന്നും ചെയ്യാനാകില്ല. ഈ കൂരിയ ഇറക്കുന്ന ഒരു ട്രാൻസ്ഫറും വൈദികർ സ്വീകരിക്കുകയില്ല. മെത്രാന്മാരുൾപ്പെട്ട സമതികളിൽ നടന്ന ചർച്ചകളിലൊന്നിലും ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളിലോ ഒരു ഷെഡ്യൂൾഡ് കുർബാന ചൊല്ലാമെന്നു അതിരൂപതയിലെ വൈദികരോ വിശ്വാസികളോ പറഞ്ഞിട്ടില്ല. പച്ചകള്ളം പറയാനും എഴുതാനും യാതൊരു ഉളുപ്പുമില്ലാത്ത മെത്രാന്മാർ പ്രശ്നങ്ങൾ പരിഹരിക്കാനല്ല വഷളക്കാനാണ് നോക്കുന്നത്. ഈ നോമ്പുകലെത്തെങ്കിലും ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായെന്ന് അതിരൂപത സംരക്ഷണ സമിതി വിലയിരുത്തി.
കൽദായ തീവ്രവാദികളുമായി ചേർന്നു എറണാകുളം – അങ്കമാലി അതിരൂപതയെ നശിപ്പിക്കാനുള്ള നിഗൂഢ പദ്ധതികളൊന്നും വിജയിക്കില്ലെന്ന് അധികാരികൾ തിരിച്ചറിയുന്നത് നന്നായിരിക്കും. ജനുവരി 11 ലെ പോലീസ് നരനായാട്ടിന്റെ ഉത്തരവാദിത്തം ക്രിമിനൽ കൂരിയക്കും മെത്രാൻസിനഡിനും സർക്കാരിന്റെ ആഭ്യന്തര വകുപ്പിനുമാണ്. ഈ ഗുരുതര വിഷയം വഴിതിരിച്ചുവിടാനുള്ള നിഗൂഢതന്ത്രമാണ് സംയുക്ത സർക്കുലർ. 21 വൈദികരെ ആക്രമിച്ച വിഷയത്തിൽ കുറ്റവാളി കളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതുവരെ മറ്റു വിഷയങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. മാത്രമല്ല, ജനാഭിമുഖ കുർബാനയൊഴികെ മറ്റൊരു രീതിയും എറണാകുളം – അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാൻ അനുവദിക്കുകയുമില്ല.
ഫാ. ജോസ് വൈലിക്കോടത്ത്
(P R O)
അതിരൂപത സംരക്ഷണസമതി.
9447576778.