ജെറിനച്ചാ മാപ്പ്!
ബഹുമാനപ്പെട്ട അച്ഛന്മാരെ, ആദരണീയരായ പ്രിയ സഹോദരങ്ങളെ..!എല്ലാവർക്കും നമ്മുടെ കർത്താവീശോമിശിഹായുടെ നാമത്തിൽ സ്നേഹ നമസ്കാരം 🙏💐 ഞാൻ സീറോമലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ, തലയോലപ്പറമ്പിനടുത്തുള്ള പ്രസാദഗിരി പള്ളിയിലെ ഒരംഗമാണ്. ജനനം കൊണ്ട് കോട്ടയം ക്നാനായ രൂപതക്കാരനായ ഞാൻ, വിവാഹം കഴിച്ചത് എറണാകുളം – അങ്കമാലി അതിരൂപതയിൽ നിന്നുമാണ്. വിവാഹത്തോടെ എന്നെ കോട്ടയം രൂപതയിൽ നിന്ന് പുറത്താക്കുകയും പ്രസാദഗിരി പള്ളിയിലെ അംഗമാകുകയും ചെയ്തു.
ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഈ ഇടവക അംഗമായ വ്യക്തിയാണ് ഞാൻ.
ചെറുപ്പകാലം മുതൽ തന്നെ പള്ളിയും വീടും എൻ്റെ ഏറ്റവും അടുത്ത അഭയ കേന്ദ്രമായി കരുതി വളർന്നുവന്ന വ്യക്തിയായ എനിക്ക് സഭയിലെ ഒരു വിവാദ വിഷയത്തിലും ഇടപെടാൻ ആഗ്രഹമില്ലായിരുന്നു എന്നതാണ് നേര്.
വിവാഹത്തിനു ശേഷവും തുടർന്ന ഇത്തരത്തിലുള്ള 26 വർഷത്തെ ജീവിതമാണ് കഴിഞ്ഞ ദിവസം ഞങ്ങളുടെ പള്ളിയിൽ അരങ്ങേറിയ നാടകത്തോടെ അവസാനിച്ചത്.
ആ നശിച്ച വെള്ളിയാഴ്ച ദിവസം വൈകിട്ട് വീട്ടിലിരിക്കുമ്പോഴാണ് ഇടവകയിലെ ഒരു പ്രശസ്തൻ്റെ ഫോൺ കോൾ വരുന്നത്.
നാളെ രാവിലെ സഭയുടെ ഔദ്യോഗിക കുർബാന പ്രസാദഗിരി പള്ളിയിലുണ്ട്. രഹസ്യമായി നടത്തുന്നതാണ്, പങ്കെടുക്കണം.
പങ്കെടുക്കാമെന്ന് വാക്ക് നൽകിയ ഞാൻ ശനിയാഴ്ച രാവിലെ പ്രസാദഗിരി പള്ളിയിൽ വരുമ്പോൾ സഭയുടെ കുർബാനയ്ക്ക് വേണ്ടി വാദിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ആളുകൾ ഉൾപ്പടെ പലരും അവിടെ നിൽക്കുന്നുണ്ട്. അപരിചിതരായവർ ഒട്ടനവധി. കുർബാന അർപ്പണത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന പള്ളിയിൽ, രഹസ്യമായി ഈ വിധത്തിൽ വി.കുർബാന നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഗൗരവം അപ്പോളൊന്നും എൻ്റെ മനസ്സിലേക്ക് വന്നിരുന്നേയില്ല. 75 വയസ്സിൽ പെൻഷൻ പറ്റിയ, ഇപ്പോൾ 80 ൽ അധികം പ്രായമുളള ഒരു വൃദ്ധനായ വൈദികൻ അർപ്പിക്കുന്ന ബലിയിൽ പങ്കു ചേരണം, അതു മാത്രമായിരുന്നു എൻ്റെ മനസ്സിൽ.
സഭയെ അനുസരിച്ചും സഭയെ സ്നേഹിച്ചും മാത്രം ശീലമുള്ള എനിക്ക് മറിച്ച് ആലോചിക്കാൻ സാധിച്ചിരുന്നില്ല, എന്നതാണ് സത്യം.
ഞങ്ങളുടെ ഇടവകയിലെ ഓരോ വീടുകളിലും ബന്ധപ്പെട്ടവർ സഭയുടെ ഔദ്യോഗിക കുർബാനയെ വാനോളം ഉയർത്തി കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നതിൻ്റെ ബലത്തിലായിരുന്നു ഞങ്ങളുടെ കൂടെ അന്ന് പള്ളിയിലുണ്ടായിരുന്ന മിക്കവരും വന്നെത്തിയത്. പള്ളിയിൽ വി.കുർബാന ആരംഭിച്ചു. അപ്പോഴാണ് വികാരിയച്ചനായ ജറിനച്ചൻ പളളിയിൽ കുർബാന അർപ്പിക്കുന്ന കാര്യം അറിയുന്നതും അവിടെ പ്രവേശിക്കുന്നതും.
അച്ചൻ പള്ളിയിൽ എത്തിയതോടെ സഭയോടൊപ്പം എന്ന് വിശ്വസിക്കുന്ന, പള്ളിയിലുണ്ടായിരുന്ന പലരുടേയും സ്വഭാവം മാറി. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ജറിനച്ചനെ ശാരീരികമായി ആക്രമിക്കുവാൻ ആരംഭിച്ചു.
കോടതി ഉത്തരവ് പ്രകാരം സ്റ്റാറ്റസ്കോ നിലവിലുണ്ടെന്നും, അതിനാൽ തന്നെ സിനഡ് കുർബാന ഇപ്പോൾ ചൊല്ലുന്നത് നിയമവിരുദ്ധമാണെന്നും അച്ചൻ വിളിച്ചു പറയുന്നതൊന്നും ആരും കേട്ടില്ല.
പലരും അച്ചനെ ശാരീരികമായി ഉപദ്രവിച്ചു. അച്ചൻ്റെ ളോഹ വലിച്ചു കീറി.
നെഞ്ചിൽ ആഞ്ഞിടിച്ചു. അച്ചൻ പളളിക്കുള്ളിലൂടെ രക്ഷപെടാൻ ഓടി നടക്കുന്നുണ്ട്. ആരും വാതിൽ തുറന്ന് കൊടുക്കുന്നില്ല. വാതിൽ തുറന്ന് രക്ഷപെടാൻ നോക്കുന്ന ജറിനച്ചനെ അതിന് സമ്മതിക്കാതെ ഉപദ്രവം തുടരുകയാണ്.
പള്ളിക്കുള്ളിൽ വിശ്വാസികളെന്ന് പറഞ്ഞ് എത്തിയ ജനം ഇതൊക്കെ ചെയ്യുമ്പോഴും സഹനദാസനെന്ന് പലരും ഘോര ഘോരം പുകഴ്ത്തുന്ന വൃദ്ധവൈദികൻ ഒരു ഭാവഭേദവുമില്ലാതെ അൾത്താരയിൽ കുർബാന ചൊല്ലുകയായിരുന്നു.
സത്യം പറഞ്ഞാൽ ഇതൊക്കെ നേരിൽ കണ്ട എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിപ്പോയി.
ഇടവകയിൽ ഒരു വിധത്തിലുള്ള സഭാവിരുദ്ധതയും പ്രസംഗിക്കാത്ത, എതിർ ഭാഗത്തുളളവരെപ്പോലും പാരീഷ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്ത വൈദികനാണ് വികാരിയായ ജറിനയച്ചൻ.
ആ വൈദികനെയാണ് പലരും ചേർന്ന് മർദ്ദിക്കുന്നത്. ഈ കാഴ്ച നേരിൽ കണ്ട ഞാൻ, പല വിധത്തിൽ എതിർക്കാൻ നോക്കിയെങ്കിലും എനിക്ക് കൂടി മർദ്ദനം കിട്ടും എന്ന നിലയിലേക്ക് വന്നതോടെ ഞാൻ പിൻവാങ്ങി. സങ്കീർത്തിയിലെത്തി പളളിയിലെ പഴയ കെെക്കാരനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവർ പള്ളിയിൽ ഓടയെത്തി. അവരാണ് കോടതി വിധിക്കെതിരായി, നിയമവിരുദ്ധമായി പള്ളിയിൽ നടന്നുകൊണ്ടിരുന്ന കുർബാന തടസ്സപ്പെടുത്തി മാറ്റിയത്.
കുർബാന ചൊല്ലിക്കൊണ്ടിരുന്ന, ആ വൃദ്ധവൈദികനെ ആരും ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല.
(രൂപതാ വൈദികർ എന്ന നിലയിലും അധികമായി രക്ത ബന്ധം എന്ന നിലയിൽ അടുത്ത ബന്ധുവായ ഈ സഹവൈദികനെ ക്രിമിനലുകൾ പളളിക്കുള്ളിൽ ദേഹോപദ്രവം ഏൽപ്പിക്കുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന വൈദികൻ്റെ നടപടിയെ “കുർബാന” എന്നു വിളിക്കുവാൻ പറ്റുമോ ആവോ!?)
തുടർന്ന് പരുക്കു പറ്റിയ ജറിനച്ചനെ ഇവർ ആശുപത്രിയിൽ കൊണ്ടു പോയതോടെ, പളളിയിൽ ഒത്തുകൂടിയവർ രഹസ്യമായി ചെയ്യേണ്ടവയെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.
CCTVയുടെ ഹാർഡ് ഡിസ്ക് കൈക്കലാക്കിയതിന് ശേഷം മാത്രമേ പളളിക്കുള്ളിൽ ഷൂട്ട് ചെയ്ത വീഡിയോ പുറത്ത് വിടാവൂ എന്ന കർശന നിർദേശം നൽകി, വീഡിയോ ഷൂട്ടു ചെയ്തവരുടെ മൊബൈലുകൾ വാങ്ങി, ഷൂട്ടു ചെയ്ത മൊബൈലിൽ നിന്ന് അവ Delete ചെയ്യുകയും ചെയ്യുകയായിരുന്നു ആ പ്രശസ്തൻ.
തുടർന്നായിരിക്കണം അച്ചൻ്റെ മുറിയിൽ നിന്ന് CCTVയുടെ ദൃശ്യങ്ങൾ സേവ് ചെയ്തിരുന്ന ഹാർഡ് ഡിസ്ക് ഇവർ മാറ്റിയത്.
രാവിലെ 10 ന് പളളിയിൽ ഉണ്ടായ സംഭവങ്ങളുടെ വീഡിയോ പരസ്യമാകുന്നത് ഉച്ചക്ക് ശേഷം 3 മണിയോടെയാണ്. കാരണം തങ്ങളുടെ ഭാഗം ക്ലിയർ ആക്കിയതിന് ശേഷമാണത് ചെയ്തത്.
യാതൊരു വിധത്തിലും ഇടവക ജനത്തിന് ദ്രോഹം ചെയ്തിട്ടില്ലാത്ത ജറിനച്ചനെതിരെ ജനം തിരിയത്തക്കവിധത്തിലുള്ള വീഡിയോ ഇത്രയും സമയം താമസിച്ച് ഇറങ്ങിയ സാഹചര്യവും അച്ചൻ്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് കാണാതായതും എങ്ങിനെയാണെന്നും എല്ലാവരും തിരിച്ചറിയേണ്ട ഒന്നാണെന്ന് എനിക്ക് ബോധ്യമായി. വി. കുർബാനയുടെ പേരിൽ അന്ന് പളളിയിൽ പ്രശ്നമുണ്ടാക്കിയതും ഒരു വൈദികനെ മർദ്ദിച്ചവശനാക്കിയതും അത് സേവ് ചെയ്തിരുന്ന ഹാർഡ് ഡിസ്ക് വികാരിയച്ചൻ്റെ മുറിയിൽ നിന്ന് കളവ് നടത്തിയതും ഒട്ടും ദൈവികമായ ഒരു പ്രവൃത്തി അല്ലാ എന്ന് ആർക്കും തിരിച്ചറിയാവുന്നതാണ്. നമ്മുടെ സഭയിൽ സഭ നിഷ്കർഷിക്കുന്ന കുർബാന ചൊല്ലുവാൻ ഇത്രയും വളഞ്ഞ വഴികളിലൂടെ വിശ്വാസികളെ സഞ്ചരിപ്പിക്കേണ്ടതുണ്ടോ? വാശിയിൽ നടപ്പിൽ വരുത്തേണ്ടതാണോ ഇതൊക്കെ? വളർന്നുവരുന്ന അടുത്ത തലമുറയും വരാനിരിക്കുന്ന തലമുറയും വി. കുർബാനയിലെ കൂദാശാ രഹസ്യം കണ്ണുകൊണ്ട് കാണാതെ വളരേണ്ടവരാണോ? ഈ തലതിരിഞ്ഞ കുർബാന ചൊല്ലുന്ന സ്ഥലങ്ങളിൽ നിന്ന് എന്ത് കൊണ്ട് നിരീശ്വരവാദികൾ അധികമുണ്ടാകുന്നു…? ലൗജിഹാദ് പോലെ ഉള്ളവയിൽ ഈ കുർബാന ചൊല്ലുന്ന രൂപതകളിലെ പെൺകുട്ടികൾ കൂടുതലായി എങ്ങനെ ചെന്നു ചാടുന്നു.? ഈ കൊള്ളരുതാത്ത കാഴ്ചകൾ കണ്ട, സഭയെയും സഭാപഠനങ്ങളെയും കണ്ണടച്ച് വിശ്വസിച്ചിരുന്ന എൻ്റെ മനസ്സിൽ കഴിഞ്ഞ ഒരാഴ്ചയായി ഉയർന്ന് വന്നിരുന്ന ചോദ്യങ്ങളാണിത്. ഇതിന് ഉത്തരം കിട്ടിയേ മതിയാകൂ…! സഭയ്ക്കും സഭയുടെ തലപ്പത്തിരിക്കുന്നവർക്കും തെറ്റുകൾ കണ്ടമാനം പറ്റുന്നു.
നീതിക്കായി കേഴുന്ന വരെ വിമതരെന്ന് മുദ്രകുത്തി സഭാവിരുദ്ധ പട്ടം ചാർത്തി പൊതു സമൂഹത്തിന് മുൻപിൽ അവരുടെ ആവശ്യങ്ങൾ അനാവശ്യങ്ങളാക്കുന്നു …! ഒട്ടും ദൈവികമല്ലാത്ത, വാശിയെ പ്രാവർത്തികമാക്കുന്ന വളരെ കഷ്ടമുള്ള കാര്യങ്ങളാണ് ഒരാഴ്ച കൊണ്ട് ഞാൻ തിരച്ചറിഞ്ഞത്.കളളങ്ങളുടെ ആകെ തുകയാണ് ജറിനച്ചൻ്റെ പേരിൽ പ്രചരിച്ചത്.
പ്രിയപ്പെട്ട പ്രസാദഗിരിയിലെ സുഹൃത്തുക്കളെ, ശരിയുടെ കൂടെ സഞ്ചരിച്ചില്ലെങ്കിലും വേണ്ടില്ല, തെറ്റിനെ അംഗീകരിച്ച് നമ്മുടെ അടുത്ത തലമുറയെ ഇല്ലാതാക്കരുതെന്ന ചിന്ത മനസ്സിൽ ഉരുത്തിരിഞ്ഞതിനാൽ മാത്രം ഞാൻ എല്ലാ വിധ പ്രവർത്തനങ്ങളും ഇന്നത്തതോടെ നിർത്തുന്നു.
ജറിനച്ചൻ സഹിച്ച ക്രൂരതകൾ നേരിൽ കണ്ട ഒരാളെന്ന നിലയ്ക്ക് ഞാൻ ഉറപ്പിച്ച് പറയുന്നു, ആ വൈദികൻ്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും കഴുകിക്കളയാൻ നമുക്ക് സാധിക്കില്ല.
ജറിനച്ചാ, മാപ്പ് ..!
ഇടവകയുടെ പേരിലും വ്യക്തിപരമായും …!
(ജീവഭയം ഉള്ളതിനാൽ ഞാനെൻ്റെ വിലാസം പരസ്യപ്പെടുത്തുന്നില്ല. എനിക്ക് എൻ്റെ കുട്ടികളോടൊപ്പം കുറച്ചുകാലം കൂടി ജീവിക്കണം എന്നാഗ്രഹമുണ്ട്. അതുകൊണ്ടാണ്.. ക്ഷമിക്കണേ!)