Featured

വഖഫ്: സഭാ നേതൃത്വം കുറച്ചുകൂടി ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു.

വഖഫ് പ്രശ്നത്തെ മുസ്ലീങ്ങളുമായുള്ള പ്രശ്നമാക്കി പൊതു സമുഹത്തിൽ അവതരിപ്പിക്കപ്പെട്ടു വോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വഖഫിലെ ഭരണഘടന വിരുദ്ധതയ്ക്കായിരുന്നു സഭാ നേതൃത്വം ഊന്നൽ കൊടുക്കേണ്ടിയിരു ന്നത്. പഴയ വഖഫ് നിയമത്തിലെ വ്യവസ്ഥ പ്രകാരം ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോർഡിനു തന്നെയിരുന്നു. ഇത് നീതിബോധത്തിന് എതിരാണ്. ഒരു തർക്കവിഷയത്തിലെ ഒരു കക്ഷിയെ തന്നെ ന്യായാധിപനാക്കി വിധി പുറപ്പെടുവിക്കാൻ ചുമതപ്പെടുത്തുന്നതിനു തുല്യമാണിത്. സകലർക്കും നീതി ഉറപ്പുനല്കുന്ന ഒരു ഭരണഘടന നിലനില്ക്കുന്ന നമ്മുടെ രാജ്യത്ത് ഇത് അനുവദിക്കാൻ പാടില്ലായിരുന്നു. ഏതായാലും ഈ വ്യവസ്ഥ പുതിയ വഖഫ് ബില്ലിൽ റദ്ദാക്കി. മാത്രമല്ല, തർക്കങ്ങളുണ്ടെങ്കിൽ കളക്ടർ അന്വേഷണം നടത്തി തീരുമാനിക്കും. വഖഫ് ഭേദഗതി പ്രകാരം ട്രൈബുണലിൽ ജില്ലാ ജഡ്ജി അദ്ധ്യക്ഷനും സർക്കാർ നിർദ്ദേശിക്കുന്ന ജോയിൻ്റ് സെക്രട്ടറി അംഗവുമായിരിക്കും. ട്രൈബുണലിൻ്റെ ഉത്തരവുകളിൽ അപ്പീലുണ്ടെങ്കിൽ 90 ദിവസത്തിനുള്ളിൽ ഹൈകോടതിയെ സമീപിക്കുകയും ചെയ്യാം.
നീതിപൂർവ്വകമായ വ്യവസ്ഥകളുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നതിലായിരിക്കണം തിരുസ്സഭയ്ക്കു താല്പര്യം. സഭയ്ക്കുള്ളിലെ കാനൻ നിയമങ്ങളിലും ഉൾചേർന്നിരിക്കുന്ന അനീതിപരമായ വ്യവസ്ഥകളും ചട്ടങ്ങളും പരിഷക്കരിക്കാനും സഭാനേതൃത്വം മുൻകൈ എടുക്കണം. സ്വന്തം കണ്ണിലെ തടികഷണം ആദ്യം നീക്കം ചെയ്താലേ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുവാൻ കഴിയുമെന്നുള്ള യേശുവചനം ഓർക്കുന്നതും ആവശ്യമാണ്. വർഗ്ഗീയതയ്ക്കു വളക്കുറുള്ള നമ്മുടെ സംസ്ഥാനത്ത് ഇതര മതങ്ങളെ പരാമർശിക്കുമ്പോൾ കൂടുതൽ ജാഗ്രത ആവശ്യമാണ്.
ഫാ. ജോസ് വൈലിക്കോടത്ത്.

Leave a Reply

Your email address will not be published. Required fields are marked *